അച്ഛനു പിന്നാലെ അമ്മയേയും മരണം കൊണ്ടു പോയി, ആരോരുമില്ല ജീവിതത്തിൽ പകച്ചു രേഷ്മയും റിജുവും
പിതാവിനു പിന്നാലെ മാതാവും പോയി, ജീവിത വെല്ലുവിളികളിൽ പകച്ച് രേഷ്മയും റിജുവും. ഒരു വർഷം മുൻപാണ് ഇവരുടെ പിതാവ് തുമ്പോട് രാജീവത്തിൽ എസ്.രാജേന്ദ്രൻ(58) മരണപ്പെട്ടത്. പിതാവിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മാതാവ് ആർ.മായയെയും(53) വിധി തട്ടിയെടുത്തത്.
മൂന്ന് വർഷം മുൻപ് പിടികൂടിയ കാൻസർ രോഗത്തെ തുടർന്ന് മാതാവ് കഴിഞ്ഞ ദിവസം മരിച്ചു.ഗൾഫിലായിരുന്നപ്പോൾ ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് നാട്ടിലെത്തി ചികിത്സ നടത്തി വരവേ 2017 ഡിസംബർ 11നാണ് രാജേന്ദ്രൻ മരണപ്പെട്ടത്. നാട്ടിലെത്തി ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു മരണം. രാജേന്ദ്രന്റെ മരണശേഷം ഏറെ കഷ്ടപ്പെട്ടാണ് മായ മക്കളെ വളർത്തിയത്. കുടുംബ ഓഹരിയായ കിട്ടിയ അഞ്ച് സെന്റിൽ പതിനൊന്ന് വർഷം മുൻപ് വീട് വച്ചെങ്കിലും ഇനിയും നിർമാണം പൂർത്തിയാക്കാവാൻ കഴിഞ്ഞിട്ടില്ല.
അഞ്ച് സെന്റും വീടും മാത്രമാണ് കുടുംബത്തിന് ആകെയുള്ള സമ്പാദ്യം.മകൾ രേഷ്മ(20) തിരുവനന്തപുരത്ത് ബിബിഎ ഏവിയേഷന് പഠിക്കുന്നു. ഒന്നര ലക്ഷം രൂപയാണ് ഫീസ്, ഇതിൽ 40,000 രൂപ മാത്രമേ കൊടുത്തിട്ടുള്ളു. ഇനി ഫീസ് എങ്ങനെ കൊടുക്കുമെന്ന് അറിയില്ല. മകൻ റിജു(14) ഇനി പത്താം ക്ലാസിലാണ്. അച്ഛനും അമ്മയും പോയതോടെ വീട്ടിൽ മക്കൾ മാത്രമേയുള്ളു. ഒറ്റയ്ക്കുള്ള ജീവിതം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യത്തിന് ഇരുവർക്കും മറുപടിയില്ല. ഫോൺ: 85474 44811, 94469 79879.